Saturday, January 14, 2012

സൗമ്യ വധക്കേസ്സില്‍ ഗോവിന്ദചാമിക്ക് കൊലകയര്‍!


അഞ്ചുമാസം നീണ്ടുനിന്ന വിചാരണയ്ക്കൊടുവില്‍ ഗോവിന്ദചാമിക്ക് കൊലകയര്‍ വിധിച്ചിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്നു പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്കു വരുന്ന വഴി സൗമ്യയെന്ന പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിനാണ് തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദചാമിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇത് കൂടാതെ വിവിധ കേസ്സുകളില്‍ 394, 397, 474 വകുപ്പുകളനുസരിച്ച്‌ ഏഴ്‌ വര്‍ഷം , മൂന്ന്‌ വര്‍ഷം, ആറ്‌ മാസം എന്നിങ്ങനെ തടവ്‌ ശിക്ഷകളും ഒരു ലക്ഷം, ആയിരം രൂപ, അഞ്ഞൂറ്‌ രൂപ എന്നിങ്ങനെ പിഴയും കോടതി ഗോവിന്ദച്ചാമിക്കെതിരെ വിധിച്ചു. പല അവസരമുണ്ടായിട്ടും തെറ്റ്‌ തിരുത്താന്‍ തയ്യാറാവാതിരുന്ന പ്രതിയുടേത്‌ ആസൂത്രിത ശ്രമം തന്നെയായിരുന്നുവെന്നും കേസ്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തന്നെയാണെന്നും അതുകൊണ്ട്‌ പരമാവധി ശിക്ഷ നല്‍കുകയാണെന്നും ജഡ്ജി കെ.രവീന്ദ്രബാബുവ്യക്തമാക്കി. ഇയാളില്‍ നിന്നും ഈടാക്കുന്ന നഷ്ടപരിഹാര തുക സൗമ്യയുടെ കുടുംബത്തിനും കോടതി ചെലവുകളിലേക്കും നല്‍കുന്നതിനും കോടതി നിര്‍ദ്ദേശിച്ചു.

എന്തൊക്കെ വിവാദങ്ങളാണ് ഈ കേസ്സുമായി ബന്ധപ്പെട്ടു കേരളം ചര്‍ച്ച ചെയ്തത്. ഇന്നും ദൂരൂഹമാണ് പലതും. കേസിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ഫോറന്‍സിക്ക് വിഭാഗം അസി. പോലീസ്‌ സര്‍ജന്‍ ഡോ. ഉമേഷ് പ്രതിക്ക്‌ അനുകൂലമൊഴി നല്‍കിയതിന്റെ കാരണം ഇന്നും അജ്ഞാതമാണ്. പ്രതിക്കു വേണ്ടി കോടതിയില്‍ ഹാജരായത് സിറ്റിംഗിന് ലക്ഷങ്ങള്‍ ഫീസ്‌ വാങ്ങുന്ന അഡ്വ. ആളൂര്‍ ആണ്. കൂടാതെ ഗോവിന്ദച്ചാമിക്ക് സാമ്പത്തികസഹായം നല്‍കുന്ന സ്ത്രോതസ്സിന്റെ കാര്യത്തിലും ദുരൂഹത നിലനില്‍ക്കുന്നു. കാരണം വെറും ആയിരങ്ങള്‍ മാത്രം ലാക്കാക്കി സൗമ്യയുടെ കഴുത്തിലെ പൊന്നു പൊട്ടിക്കാന്‍ തുനിഞ്ഞ ഗോവിന്ദച്ചാമിക്ക് സ്വിസ് ബാങ്ക് ആക്കൗണ്ടുണ്ടെന്ന് വിശ്വസിക്കാന്‍ വയ്യല്ലോ!

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച തൃശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂര്‍. ഇതിനുപിന്നിലുള്ള അദ്ദേഹത്തിന്റെ താല്പര്യങ്ങളും അറിവില്ല.

അങ്ങനെ സൗമ്യവധക്കേസ്സ് കേരളത്തിലെ അപൂര്‍വ്വം കേസുകളുടെ പട്ടികയിലൊടുവിലത്തേത്തായിരിക്കുന്നു. . എന്നാല്‍ ഇത്തരം സാഹര്യങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വമാണോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളില്‍ പരിഹാരമായി പലപ്പോഴും നിര്‍ദേശിക്കുന്നത് പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രതയും കഴിവും പ്രതികരണ ശേഷിയും ഉള്ളവരായിരിക്കണം എന്നതാണ്. അത്തരം പോംവഴികള്‍ ഒരു മനുഷ്യനെന്ന രീതിയില്‍ സ്ത്രീ ഹൃദയത്തില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസ്സിക സങ്കര്‍ഷങ്ങള്‍ വളരെ വലുതാണ്. കാരണം തന്റെ ശരീരത്തെകുറിച്ച് ബോധവതിയകാതെ ഒരു സ്ത്രീക്കും ഇന്ന് ഒരാള്‍ കൂട്ടത്തിലും നില്ക്കാന്‍ സാധ്യമല്ല എന്നെതുകൊണ്ട് തന്നെ. സ്ത്രീ പ്രതിരോധങ്ങള്‍ക്ക് ഈ പ്രവണതകര്‍ക്ക് അറുതി വരുത്താന്‍ കഴിയാതെ പോകുന്നതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമാണ് സൗമ്യ. കുമിളിയില്‍ പൊത്തില്‍ മരിച്ച 4 വയസ്സുകാരിയില്‍ നിന്നോ 65 വയസ്സായ അമ്മയില്‍ നിന്നോ സമൂഹം പ്രതീക്ഷിക്കുന്ന, നിര്‍ദേശിക്കുന്ന പ്രതിരോധങ്ങള്‍ അസാധ്യമാണ്. പരിഹാരം നിര്‍ദേശിക്കപ്പെടേണ്ടത് കുടുബമെന്ന സാമൂഹികസ്ഥാപനത്തിലാണ്.


ദിനം തോറും പെരുകിവരുന്ന കൂറ്റവാസനയുടെയും ലൈംഗികാതിക്രമങ്ങളുടെയും കാരണങ്ങള്‍ പൊതുവായി വിരല്‍ ചൂണ്ടുന്നത് കെട്ടുറപ്പില്ലാത്ത ആത്മബന്ധമില്ലാത്ത കുടുംബങ്ങളിലേക്കാണ്. സ്നേഹത്തിന്റെ ആദ്യാക്ഷരം തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കുറിച്ചുനല്കുമ്പോള്‍ ഒപ്പം ചേര്‍ക്കേണ്ടുന്ന ജീവിതത്തിന്റെ നന്മയുടെ പാഠം പലരും മറന്ന് പോകുന്നു.

ഒരു പാവം പെണ്‍കുട്ടിയുടെ സ്വപനങ്ങളെ, സന്തോഷങ്ങളെ ഒക്കെ അരനിമിഷത്തെ സ്വന്തം വന്യതയ്ക്ക് വേണ്ടി ചവിട്ടിയരച്ച പൈശാചികത്വം അര്‍ഹിക്കുന്നതാണ് ഈ വിധി. നഷ്ടപെട്ടവയ്ക്കൊന്നിനും പരിഹാരമാവില്ല എങ്കിലും ഈ വിധി ഇത്തരം കുറ്റകൃത്യ വാസനയുള്ളവര്‍ക്ക് നല്കുന്ന കടുത്ത മുന്നറിയ്പ്പാണ്. ഇതുവരെ പിടിക്കപ്പെടാതെ നീലം മുക്കിയ കുപ്പായത്തില്‍ വിലസ്സുന്ന മാന്യന്മാര്‍ക്കുള്ള ജനകീയമായ മുന്നറിയിപ്പ്.

1 comment:

  1. ഈ ബ്ലോഗ്‌ ഉം പോസ്റ്റ്‌ ഉം ഇപ്പോഴാണ്‌ കാണുന്നത് . . . നന്നായിരിക്കുന്നു . . . ശരിയാണ് , സംസ്കാര സമ്പന്നമായ കുടുംബങ്ങള്‍ ഉണ്ടാവേണ്ടത് ഇന്നത്തെ സമൂഹത്തില്‍ അനിവാര്യമാണ് . . . പക്ഷെ അതേ സമയം തന്നെ ഒന്ന് കൂടി ആലോചികെണ്ടിയിരിക്കുന്നു - കുടുംബവും കുടുംബ ബന്ധങ്ങളും ഇല്ലാതെ തെരുവില്‍ അലഞ്ഞു തിരിയുന്നവരില്‍ നിന്നും എന്ത് സംസ്കാരമാണ് നാം പ്രതീക്ഷിക്കേണ്ടത് ? അവരുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന ക്രിമിനല്‍ വാസനകളെ ഇല്ലാതാക്കുകയും അങ്ങനെ ഒരു സമൂഹത്തെ തന്നെ തുടച്ചു മറെണ്ടുതും ആവശ്യമാണ്‌ ... അപ്പോഴും ഇത്രയധികം ആളുകളുടെ പുനരധിവാസം വലിയൊരു പ്രശ്നമായി നിലനില്‍കുന്നു . . .

    ReplyDelete