Friday, October 14, 2011

"പാടില്ല.... നിനക്കതിനു അവകാശമില്ല"

ഈ കുറിപ്പ് ഒരു ചര്‍ച്ചക്ക് വേണ്ടിമാത്രമല്ല പകരം ഈ നിമിഷം മുതല്‍ നാം അനുവര്‍ത്തിക്കേണ്ട വേറിട്ട ഒരു ചിന്തക്കുവേണ്ടിയാണ് ... അതുകൊണ്ടുണ്ടായെക്കാവുന്ന ഒരു സാമൂഹ്യ മാറ്റത്തിന് വേണ്ടിയാണു.

ഈ വിഷയവതരണത്തിന് കണക്കുകളോ റിപ്പോര്‍ട്ട്കളോ കേരള സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കേണ്ട കാര്യമില്ല. കാരണം പീഡനങ്ങളുടെ വാര്‍ത്തകളില്ലാത്ത പത്രം ഇന്ന് നമുക്ക് അന്യമാണ്. ചര്‍ച്ചകളുടെയും ചാനല്‍ആഘോഷ പരിപടികളിലെയും അവസാനം എത്തിച്ചേരുന്ന പോംവഴികളില്‍ ചിലത് പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രതയും കഴിവും പ്രതികരണ ശേഷിയും ഉള്ളവരായിരിക്കണം എന്നതാണ്. അത്തരം പോംവഴികള്‍ ഒരു മനുഷ്യനെന്ന രീതിയില്‍ സ്ത്രീ ഹൃദയത്തില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസ്സിക സങ്കര്‍ഷങ്ങള്‍ വളരെ വലുതാണ്. കാരണം തന്റെ ശരീരത്തെകുറിച്ച് ബോധവതിയകാതെ ഒരു സ്ത്രീക്കും ഇന്ന് ഒരാള്‍ കൂട്ടത്തിലും നില്ക്കാന്‍ സാധ്യമല്ല എന്നെതുകൊണ്ട് തന്നെ. കൂടാതെ പൊത്തില്‍ മരിച്ച 4 വയസ്സുകാരിയില്‍ നിന്നും 65 വയസ്സായ അമ്മയില്‍ നിന്നും എന്ത് പ്രധിരോധമാണ് സമൂഹം പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ക്കും സ്ത്രീ പ്രതിരോധങ്ങളും ഈ പ്രവണതകര്‍ക്ക് അറുതി വരുത്താന്‍ കഴിയാതെ പോകുന്നു. ഉറക്കെ ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പെണ്ണിനോടും, രാത്രി സഞ്ചരിക്കുന്ന ഉദ്ദ്യോഗസ്ഥയോടും സമൂഹത്തിന് ഒരു പോം വഴിയേ ഉപദേശിക്കാനാവുന്നുള്ളു, "പാടില്ലായിരുന്നു നീ അത് ഒഴിവാക്കേണ്ടതായിരുന്നു കാരണം നീ ഒരു പെണ്ണല്ലേ?"


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വര്‍ദ്ധിച്ച തോതിന് പെണ്ണും അണും ഒരുപോലെ പ്രതികൂട് പങ്കിടുന്നു. വിദ്യാലയങ്ങളില്‍ ഒരളവുവരെ ലിംഗസമത്വം ‌പഠിച്ച് അനുവര്‍ത്തിക്കുന്ന കുട്ടിക്ക് കുടുബമെന്ന സര്‍വ്വകാലശാല പുരുഷകേന്ദ്രീകൃത-ആധിപത്യ ജീവിത പാഠങ്ങളാണ് നല്കുന്നത്. ഉറക്കെ ചിരിച്ച ചേച്ചിയെ ശാസിക്കുന്ന ഏഴുവയസ്സുകാരനും, ഉപ്പില്ലാത്തതിന് ശകാരിക്കുന്ന മകനെയും "അവന്‍ വാല്യക്കാരനായി' എന്ന ബിരുദം നല്കി ആദരിക്കുന്ന, അഭിമാനിക്കുന്ന അമ്മയും അച്ചനും രണ്ടുതരം ഇരകളെ ഊട്ടിവളര്‍ത്തുകയാണ് . അമ്മയും ചേച്ചിയേയും പോലെ സമൂഹത്തിലെ ഏതു സ്ത്രീയും തനിക്ക് ഭരിക്കാവുന്ന തന്‍റെ ചോല്‍പ്പടിക്ക് നിര്‍ത്താവുന്ന, ഉപയോഗിക്കാവുന്ന വസ്തുവാണ് എന്ന അദൃശ്യപാഠഭാഗം അവന്‍ പലവുരു ഉരുവിട്ട് ഹൃദിസ്ഥമാക്കുന്നു. ഇത് മൗനമായി അനുവദിക്കുന്ന, അംഗീകരിക്കുന്ന എതൊരു ആണും പെണ്ണും രണ്ടു തരം ഇരകളെയാണ് വാര്‍ത്തെടുക്കുന്നത്. പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയെയും ‍തെറ്റുചെയ്തുപോയതിന് പിടിക്കപ്പെട്ടതിന് , സമൂഹം കല്ലെറിയാന്‍ വിധിക്കപ്പെട്ട ആണ്‍കുട്ടിയെയും.


ഈ അവസ്ഥക്ക് ഒരു പരിഹാരമേയുള്ളു. പെണ്‍കുട്ടിയെങ്ങനെ വളരണം എന്ന ചര്‍ച്ച നമുക്ക് മാറ്റി വയ്ക്കാം. പകരം ആണ്‍കുട്ടി എങ്ങനെയാവണം എന്ന് ചര്‍ച്ചചെയ്യാം. ഇന്നലെവരെ ഒളിഞ്ഞും തെളി‍‍ഞ്ഞും അവള്‍ക്കു നേരെ ചുവന്നാക്ഷരങ്ങളില്‍ എഴുതി കാട്ടിയ "പാടില്ല നിനക്കതിനു അവകാശമില്ല" എന്ന പ്ലക്കാര്‍ഡ് അവന്‍റെ ലിംഗാസമത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയര്‍ത്തിപിടിക്കാം. വിളറി വിയത്തു മരിച്ച ചിന്തകളുമായി നിങ്ങളുടെ മുന്നില്‍ നില്ക്കുന്ന പെണ്‍കുട്ടിയും കൈവിലങ്ങുമായി നിര്‍വ്വികാരതയോടെ കോടതി വരാന്തയില്‍ നില്ക്കുന്ന ചെക്കനും കൈചൂണ്ടിപറയുന്നത് "നിങ്ങളാണ് കൂറ്റവാളി" എന്നാണ്.

അതോഴിവാക്കാന്‍.... ഒരു ശ്രമം ഇങ്ങനെയുമാവാം....