Saturday, December 10, 2011

ഈ മൗനം കുറ്റകരമാണ്....


ആണവനിലയങ്ങള്‍ വികസനത്തിന് അനിവാര്യമോ?



വികസനത്തിന്റെ പേരു പറഞ്ഞ് ജീവനും പരിസ്ഥിതിക്കും ഹാനികരമാണെന്ന് ഉറപ്പുണ്ടായിട്ടും കൂടംകൂളം ആണവപദ്ധതി നടപ്പിലാക്കാന്‍ പരിശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ കൂടംകുളത്തെ പാവപ്പെട്ട ജനങ്ങള്‍ 1988 മുതല്‍ നടത്തുന്ന സന്ധിയില്ലാസമരം നിര്‍ണ്ണായക ഘട്ടത്തിലാണ്. ഇന്നും പുകഞ്ഞ് നില്‍ക്കുന്ന ഫുകുഷിമ ആണവദുരന്തത്തിനിരയായ, എണ്ണം തിട്ടപ്പെടുത്താത്ത പാവപ്പെട്ട മനുഷ്യരുടെ 'ആവര്‍ത്തിക്കരുതേ...' എന്ന നിഷ്കളങ്ക മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ആണവപദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ലോകരാഷ്ടങ്ങള്‍ ആണവനിലയങ്ങള്‍ക്ക് ശവകല്ലറ തീര്‍ത്തിട്ട് കാലങ്ങളായി. ലോകം മുഴുവന്‍ ആണവോര്‍ജ്ജം പ്രചരിപ്പിക്കുന്ന അമോരിക്കയും റഷ്യയും ദശാബ്ദ്ധങ്ങളായി തങ്ങളുടെ നാട്ടില്‍ അത് വേണ്ട എന്ന് തീരുമാനിച്ചുകഴിഞ്ഞു. ജര്‍മ്മനി തങ്ങളുടെ തെറ്റ് തിരുത്താന്‍ തീരുമാനിച്ചുകഴിഞ്ഞു. 2022 ആ കുന്നതോടെ തങ്ങളുടെ ആണവോര്‍ജ്ജനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാനുള്ള പരിശ്രമത്തിലാണവര്‍. ഇറ്റലിയില്‍ ആണവപദ്ധതികള്‍ക്കെതിരെ 90% ജനങ്ങളും വോട്ടു രേഖപ്പെടുത്തുന്നു. വികസ്വര രാജ്യങ്ങളാണ് ഇനി കമ്പോളമെന്ന് മനസ്സിലാക്കി കളത്തിലിറങ്ങിയ ആണവ കമ്പിനികള്‍ക്ക് ഒരു ജനതയെ, ഒരു നാടിനെ ഒന്നടങ്കം അടിയറവ് വയ്ക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടം.



നാടിന്റെ വികസനസാദ്ധ്യതയുടെ പേരിലാണ് അത് നടപ്പിലാക്കുന്നതെന്ന കള്ള പ്രചരണം വിശ്വസിക്കാന്‍ ഒരു ജനതയെ മൂഴുവന്‍ ബൂദ്ധിമാന്ദ്യം സംഭവിച്ചുവെന്ന് പ്രഖ്യാപിക്കേണ്ടിവരും. ചെലവ് കുറഞ്ഞ മാര്‍ഗ്ഗമെന്നത് വെറും കള്ളപ്രചരണമാണ്. ആണവനിലങ്ങളുടെ പ്രവര്‍ത്തനം മുതല്‍ ഡീകമ്മീഷനിങ്ങിനും ആണവമാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനും വരെ ആവശ്യമായ ചെലവുകള്‍ പരിശോധിച്ചാന്‍ ഈ അവകാശത്തിലെ പൊള്ളത്തരം മനസ്സിലാകുന്നതോയുള്ളു.



1986 ല്‍ ചെര്‍ണോബില്‍ ആണവദുരന്തം നടന്ന് 36 മണിക്കൂറിനുള്ളില്‍ 3.50,000 പേരെ കുടിയോഴിപ്പിച്ചു എന്ന് വീമ്പ് പറഞ്ഞ രാജ്യത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് രക്ഷത്തോളം പേരാണ് മരണത്തിനിരയായത്. ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട 20,000 സൈനികരില്‍ ഒരാള്‍പോലും ഇന്ന് ജീവിച്ചിരിപ്പില്ല. ഇപ്പോഴും അന്നാട്ടിലെ ജനങ്ങള്‍ കാന്‍സറും ജനിതകരോഗങ്ങളും കാരണം മരിച്ചു വീഴുന്നു. ഇതൊക്കെ ദുരന്തമുണ്ടായതിന്റെ ഫലമാണ്. എന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇനിയുമറിഞ്ഞുകുടാത്ത ആണവമാലിന്യങ്ങളുടെ കാര്യത്തില്‍ ഇതിന്റെ വക്താക്കള്‍ക്ക് ആശങ്കയില്ല. സുരക്ഷിതമായി പുട്ടിവെയ്ക്കാം എന്ന് അവകാശപ്പെടുന്ന മാര്‍ഗ്ഗങ്ങള്‍ 3000 വര്‍ഷത്തെ സംരക്ഷണം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പല ആണവമാലിന്യത്തിന്റെ ഹാഫ് ലൈഫ് പോലും 10,000 വര്‍ഷമാണ് എന്നതാണ് സത്യം. എന്താണ് ഇത്കൊണ്ട് മനസ്സിലാക്കേണ്ടത്? 3000 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമുഖത്തെത്തുന്ന ജിവിതങ്ങളോട് ഒരു ബാദ്ധ്യതയും ശാസ്ത്ര കുതുകികള്‍ക്കില്ലേ? മനുഷ്യത്വത്തിന്റെ ബാലപാഠം ബാലവാടിയിലെങ്കിലും ഇക്കൂട്ടര്‍ പഠിച്ചിട്ടില്ലേ?



ജനങ്ങളുടെ സമ്മര്‍ദ്ദത്തിനുമുന്നില്‍ വഴങ്ങി പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. ജീവനുഹാനികരമെന്നുറപ്പുള്ള ആണവപദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു ഭരണകുടത്തെയും അനുവധിച്ചുക്കുട. ജീവിക്കാനുള്ള അവകാശം മൗലികാവകാശമായി അംഗീകരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം കൂടി ഉറപ്പ് വരുത്തുന്നു. അങ്ങനെയെങ്കില്‍ ഇത് വ്യക്തമായ ഭരണഘടനാ ലംഘനമല്ലേ?

ഭൂമിയും മറ്റ് ചരാചരങ്ങളും വരും തലമുറകള്‍ക്കുകുടി അവകാശപ്പെട്ടതാണ്. അത് തകരാറിലാക്കാതെ കൈമാറേണ്ടത് ഇവിടെ ജനിച്ചുവീഴുന്ന എതൊരുവന്റെയും കടമയല്ലേ...



സന്ധ്യ