Saturday, January 14, 2012

വിലയേറുന്ന പെട്രോളും... വിലയിടിയുന്ന മനുഷ്യനും.


ഭാരതസര്‍ക്കാറിനെ സമ്മതിക്കണം! ലോകത്തേറ്റവും കൂടുതല്‍ പെട്രോളിന് വിലയുള്ള രാജ്യം ഭാരതമാണ്. ലിറ്ററിന് ഏതാണ്ട് 70 രൂപ. ഏറ്റവും കുറഞ്ഞ വിലക്ക് പെട്രോള്‍ ലഭിക്കുന്ന രാജ്യം ഏതാണെന്നോ? വെനിന്‍സുല; വെറും 1.14 രൂപ യാണ് ലിറ്റനിന് വില. വിചിത്രമല്ലേ ഈ സാഹചര്യം. ജനങ്ങളുടെ ക്ഷമപരീക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്ന സര്‍ക്കാരും നഷ്ടമുണ്ടാക്കുന്ന കാര്യത്തില്‍ മത്സരിച്ച് പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പിനികളും എന്തിനും ഏതിനും പഴിപറയുന്നത് രൂപയുടെ ഇടിയുന്ന മൂല്യത്തിനെയാണ് ഈ ഭാരം ചുമക്കുന്നത് പെട്രോളിന്റെ സാമ്പത്തികശാസ്ത്രം മനസ്സിലാകാത്ത, അഷ്ടിക്ക് വകകണ്ടെത്താന്‍ രാപകലില്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരനാണ്. ഇത് അനീതിയാണ്. വിലകയറ്റം കൊണ്ട് പൊറുതിമുട്ടുന്നവനെ കളിയാക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണിത്. വന്‍കിട പെട്രോളിയം കമ്പിനികള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് സബ്സിടി വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാറിന് സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് വേണ്ട പണം അവന് ലഭിക്കുന്നോ എന്നകാര്യത്തില്‍ പോലും വ്യകുലതകളില്ല. വാഗ്ദാനങ്ങള്‍ തന്ന് പറ്റിക്കാമെന്ന് അവരിന്നും ഉറച്ച് വിശ്വസിക്കുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വിലകുറയുമ്പോള്‍ പെട്രോളിന്റെയും അനുബന്ധവസ്തുക്കളുടെയും വിലകുറയുമെന്നത് സ്വപ്നം മാത്രമാണെന്ന് ഏത് സാധാരണക്കാരനും ഇന്ന് തിരിച്ചറിയുന്നു. അരിയും പാചകവാതകവും പച്ചക്കറിയും മാത്രമല്ല എല്ലാ നിത്യോപയോഗസാധനങ്ങള്‍ക്കും ഇന്ന് പൊള്ളുന്ന വിലയാണ്. പാചകവാതകം പേടിയോടെയാണ് ഒരു വീട്ടമ്മ ഉപയോഗിക്കുന്നത്. തീപിടിക്കുമെന്നോ പൊട്ടിത്തെറിക്കുമെന്നോഉള്ള ആധിയല്ല മറിച്ച് പൊന്നിന്റെ വിലയായതുകൊണ്ടാണ്. എത്രകാലം ഈ അവസ്ഥ തുടരാനാകും?


ഈ അവസ്ഥ ഏറ്റവും കൂടുതന്‍ സങ്കര്‍ഷത്തിലാക്കുന്നത് വീട്ടമ്മയെയാണ്. എണ്ണിചുട്ടപ്പംപോലെ വീതം വെയ്ക്കുന്ന പച്ചനോട്ടുകള്‍ ഒന്നിനും തികയുന്നില്ല. ഒരു മാസക്കാലം കയ്യുണങ്ങാതെ കഴിയണമെങ്കില്‍ പലതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരുന്നു. കുട്ടികള്‍ക്ക് ചിലപ്പോഴെങ്കിലും കയ്യഴിച്ച് വാങ്ങികൊടുത്തിരുന്ന പലതും ഇന്ന് എം. ആര്‍. പി. പരിശോധിക്കാതെ വാങ്ങാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. 'വലിയ പൈസയാണ് മോനേ പിന്നെ വാങ്ങാം' എന്ന വാഗ്ദാനങ്ങളില്‍ മൂഖം വാടുന്ന കുഞ്ഞിനോപ്പം നോവുന്നത് അമ്മയുടെ മനസ്സാണ്. എങ്ങനെ കൊണ്ടുപോകും ഈ ജീവിതം?

സ്വകാര്യകമ്പിനികള്‍ക്കും കുത്തകഭീമന്‍മാര്‍ക്കും ലാഭമുണ്ടാക്കികൊടുക്കാന്‍ അഹോരാത്രം പെട്രോള്‍ വില അടിക്കടിവര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം താറുമാറാക്കുകയാണ് ചെയ്യുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില 100 ഡോളറിനടുത്തു വരെ താഴ്ന്നിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില താഴ്ത്തുന്നതിന് മടിച്ചു നില്‍ക്കുകയാണ്. വിലതാഴ്ത്തുന്നതിന് വേണ്ട പരിശ്രമങ്ങള്‍ ജനാധിപത്യ സര്‍ക്കാരിന്റ ഭാഗത്ത് കാണാതെപോകുമ്പോള്‍ വിലയിടിയുന്നത് സാധാരണക്കാരായ മനുഷ്യര്‍ക്കു മാത്രമാണ്.

No comments:

Post a Comment